അക്ഷരശ്ലോകസദസ്സ് aksharaSlOkasadass

അക്ഷരശ്ലോകസദസ്സിലേക്കു സ്വാഗതം! യാഹൂഗ്രൂപ്പിലുള്ള അക്ഷരശ്ലോകസദസ്സില്‍ പാരായണം ചെയ്ത ശ്ലോകങ്ങള്‍ പ്രകാശിപ്പിക്കുകയാണ് ഈ ബൂലോഗത്തില്‍!

Monday, January 31, 2005

ശ്ലോകം 94 : പണ്ടേയുണ്ടു മനുഷ്യനിഗ്ഗുണ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍

പണ്ടേയുണ്ടു മനുഷ്യനിഗ്ഗുണപുരോഭാഗിത്വ, മദ്ദുര്‍ഗ്ഗുണം
കണ്ടേറുന്ന വിവേകശക്തിയതിനെക്കൊന്നില്ലയിന്നേവരെ.
മിണ്ടേണ്ടാ കഥ - ഹന്ത, യിന്നിതു വെറും മൂര്‍ഖത്വമോ മോഹമോ
വണ്ടേ, നീ തുലയുന്നു, വീണയി വിളക്കും നീ കെടുക്കുന്നിതേ!

കവി : കുമാരനാശാന്‍
കൃതി : പ്രരോദനം

ശ്ലോകം 93 : പാലില്‍ച്ചായയൊഴിയ്ക്കയോ ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി

പാലില്‍ച്ചായയൊഴിയ്ക്കയോ ഗുണകരം? ചേലോടെയച്ചായതന്‍-
മേലേ പാലതൊഴിയ്ക്കയോ ഗുണകരം? തര്‍ക്കിച്ചു വീട്ടമ്മമാര്‍
പാലും ചായയുമൊന്നിനൊന്നുപകരം ചാലിച്ചു ചാലിച്ചു പോയ്‌
പാലില്‍ ചായയൊഴിയ്ക്കുകെന്നു വിധിയായ്‌, ചാലേ ഗവേഷിപ്പവര്‍!

കവി : ഏവൂര്‍ പരമേശ്വരന്‍
കൃതി : മോഡേണ്‍ മുക്തകങ്ങള്‍

ശ്ലോകം 92 : മര്‍ത്യാകാരേണ ഗോപീ...

ചൊല്ലിയതു്‌ : ഹരിദാസ്‌

മര്‍ത്യാകാരേണ ഗോപീവസനനിരകവര്‍ന്നോരു ദൈത്യാരിയെത്തന്‍
ചിത്തേ ബന്ധിച്ച വഞ്ചീശ്വര! തവ നൃപനീതിക്കു തെറ്റില്ല, പക്ഷേ
പൊല്‍ത്താര്‍ മാതാവിതാ തന്‍ കണവനെ വിടുവാനാശ്രയിക്കുന്നു ദാസീ-
വൃത്യാ നിത്യം ഭവാനെ, ക്കനിവവളിലുദിക്കൊല്ല കാരുണ്യരാശേ!

കവി : ഒറവങ്കര

ശ്ലോകം 91 : ആറ്റിന്‍ വക്കിലൊടുക്കം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍

ആറ്റിന്‍ വക്കിലൊടുക്കമച്ചഷകവും നീട്ടിക്കൃപാപൂര്‍ണ്ണനാ-
യുറ്റോരുത്സവമാര്‍ന്ന നിന്നുയിരിനെ പ്രത്യാഹരിച്ചീടുവാന്‍
മുറ്റീടുന്ന കറുത്ത വീഞ്ഞിയലുമക്കാലന്‍ ക്ഷണിക്കുമ്പൊള്‍ നീ
ചെറ്റും പേടിയെഴാതെയൊറ്റവലിയാല്‍ വേഗം കുടിച്ചേക്കണം

കവി : എം. പി. അപ്പന്‍ / Omar Khayyam
കൃതി : ജീവിതോത്സവം (Rubaiyat-ന്റെ തര്‍ജ്ജമ.)

ശ്ലോകം 90 : മര്‍ത്യജന്‍മമിഹ...

ചൊല്ലിയത്‌ : വാസുദേവന്‍ തൃക്കഴിപുരം

മര്‍ത്യജന്‍മമിഹ തന്നതംഗനാ-
ഭൃത്യവേലയതിനോ, ഭവപ്രിയേ?
അസ്തു കല്‍പ്പിതമെനിക്കതെങ്കില്‍, നിന്‍
നിത്യദാസ്യമടിയന്നു സമ്മതം.

ശ്ലോകം 89 : ചന്ദ്രശേഖര, പ്രപഞ്ചനായകാ...

ചൊല്ലിയത്‌ : രാജേഷ്‌ വര്‍മ്മ

ചന്ദ്രശേഖര, പ്രപഞ്ചനായകാ
സുന്ദരേശ, ഭവരോഗനാശകാ
മന്ദബുദ്ധികളില്‍ നിന്നുമെന്നെ നീ
സന്തതം കരുണയോടു കാക്കണേ.

കവി : രാജേഷ്‌ വര്‍മ്മ

ശ്ലോകം 88: മാറു ചേര്‍ത്ത വരനെപ്പുണര്‍ന്നു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍

മാറു ചേര്‍ത്ത വരനെപ്പുണര്‍ന്നു വാ-
മോരു നല്‍കി മുഖമാഗ്രഹിക്കവേ
ചാരുകാഞ്ചി തൊടുമാ വരന്റെ കൈ-
ത്താരു തട്ടല്‍ വളരെപ്പതുക്കെയായ്‌.

കവി : കുണ്ടൂര്‍ നാരായണമേനോന്‍/കാളിദാസന്‍.
കൃതി : കുമാരസംഭവം തര്‍ജ്ജമ (8-ാ‍ം സര്‍ഗ്ഗം).

Sunday, January 30, 2005

ശ്ലോകം 87: തേന്‍ തരുന്ന കനി...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി

തേന്‍ തരുന്ന കനി പാണ്ടിനാടു 'തേന്‍-
കായ'യെന്നു മൊഴിചാര്‍ത്തി നില്‍ക്കവേ
മെച്ചമാര്‍ന്ന നറുതേന്‍ കണക്കെയി-
ങ്ങുച്ചരിപ്പു മലയാളി 'തേങ്ങ'യില്‍!

(ഒരിക്കല്‍ കവനകൌതുകത്തില്‍ കണ്ടത്‌)

ഒരു അഭിപ്രായം

വിശ്വപ്രഭ ഇങ്ങനെ എഴുതുന്നു:
ഓരോ ശ്ലോകത്തിനുമൊപ്പം ഇടക്കൊക്കെ എന്തെങ്കിലുമൊക്കെ ചര്‍ച്ചയും മസാലയും ഇല്ലെങ്കില്‍ ഈ-സദസ്സിനൊരു രസഭേദമില്ലേ എന്നൊരു സംശയം!

ബൂലോഗത്തിലും അതൊക്കെ ചേര്‍ക്കാവുന്നതാണ്‌. എങ്കിലേ അതു മുറയ്ക്കു വായിക്കുവാനും ഒത്താല്‍ ഒരു കയ്യു നോക്കുവാനുമായി പുതിയ പുതിയ ആളുകള്‍ വന്നു‍ ചേരൂ എന്നൊരു ശങ്ക!

അങ്ങനെയും ആവാം. ഇതുവരെ ഞാന്‍ ചര്‍ച്ചകളും മറ്റും അതാതു ശ്ലോകത്തിന്റെ comment ആയി കൊടുക്കുകയായിരുന്നു പതിവു്‌. (ആ പണി പൂര്‍ത്തിയായിട്ടില്ല.) തര്‍ജ്ജമകളാണെങ്കില്‍ അവയുടെ മൂലശ്ലോകങ്ങളും ഇങ്ങനെ comments ആയി ചേര്‍ക്കാറുണ്ടു്‌.

അതോ, ചര്‍ച്ചകള്‍ക്കായി നമ്മള്‍ വേറൊരു ബൂലോകം (blog എന്ന വാക്കിനു്‌ ഇങ്ങനെയൊരു മലയാളം കൊള്ളാം!) തുടങ്ങണോ? പൊതിച്ചോറിനെയും കരിക്കലത്തെയും പറ്റിയുള്ള ചര്‍ച്ച ഞാന്‍ എന്റെ ഒരു ബൂലോകത്തില്‍ (http://umeshmalayalam.blogspot.com/2005/01/blog-post_27.html)ചേര്‍ത്തിട്ടുണ്ടു്‌.

ശ്ലോകം 86 : നേരോര്‍ക്കുമ്പോള്‍ പ്രമാണം...

ചൊല്ലിയതു്‌ : വിശ്വപ്രഭ

നേരോര്‍ക്കുമ്പോള്‍ പ്രമാണം ഗുണഗണമതുതാനാണു ദിഗ്ഭേദമല്ലാ
ചേരും ദൃഷ്ടാന്തമോതുന്നതിനിവിടെ വിശേഷിച്ചു വേറിട്ടുവേണ്ടാ
താരില്‍ത്തേന്‍വാണി, നിന്‍ പോര്‍മുലകളിലണിയും ചന്ദനച്ചാറുമോമല്‍-
ച്ചാരുശ്രീ ചന്ദ്രശോഭാശുഭരുചി ചിതറും ഹാരവും പോരുമല്ലോ.

കവി : കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍
കൃതി : ശക്തിഭദ്രന്റെ ആശ്ചര്യചൂഡാമണി നാടകത്തിന്റെ തര്‍ജ്ജമ.

ശ്ലോകം 85 : നാവെപ്പോള്‍ മുരളുന്നതും...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍

നാവെപ്പോള്‍ മുരളുന്നതും പരുഷമാം ഹുങ്കാരമാണെങ്കിലും,
ഭാവം താളമിതൊക്കെയെന്റെ ധിഷണയ്ക്കപ്രാപ്യമാണെങ്കിലും,
നീ വാഗ്വര്‍ഷിണി, നൂപുരധ്വനിയുതിര്‍ത്തെത്തീടവേ, കേള്‍ക്കുവാ-
നാവും മച്ഛൃതികള്‍ക്കു - ഞാനവനിയില്‍ സംഗീതമേ, ഭാഗ്യവാന്‍!

കവി : ഉമേഷ്‌ നായര്‍

ശ്ലോകം 84 : കേളീലോലമുദാര...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി

കേളീലോലമുദാരനാദമുരളീനാളീനിലീനാധരം
ധൂളീധൂസരകാന്തകുന്തളഭരവ്യാസങ്ഗിപിഞ്ഛാഞ്ചലം
നാളീകായതലോചനം നവഘനശ്യാമം ക്വണത്കിങ്ങിണീ-
പാളീദന്ദുരപിങ്ഗളാംബരധരം ഗോപാലബാലം ഭജേ

കവി-മാനവേദരാജാ
കൃതി-കൃഷ്ണഗീതി

Saturday, January 29, 2005

ശ്ലോകം 83 : ഒട്ടാണ്ടെന്നച്ഛനത്ത്യാദരമൊടു...

ചൊല്ലിയതു്‌ : ഹരിദാസ്‌

ഒട്ടാണ്ടെന്നച്ഛനത്യാദരമൊടു തവ തൃക്കോവിലില്‍ ശാന്തി ചെയ്തൂ
മുട്ടാതെന്നമ്മ ഭക്ത്യാ തൊഴുതു നടയില്‍നിന്നങ്ങയെത്തിങ്ങള്‍ തോറും
കിട്ടാന്‍ പാടില്ലയോ തത്കൃതസുകൃതമിവന്നല്‍പവും? ഭ്രഷ്ടനാക്ക-
പ്പെട്ടാലും പുത്രനില്ലേ പിതൃജനമുതലില്‍ പിന്തുടര്‍ച്ചാവകാശം?

കവി : പ്രേംജി
കൃതി : നാല്‍ക്കാലികള്‍

ശ്ലോകം 82 : കോടക്കാര്‍വര്‍ണ്ണനോടക്കുഴലൊടു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍

കോടക്കാര്‍വര്‍ണ്ണനോടക്കുഴലൊടു കളി വിട്ടോടിവന്നമ്മ തന്റേ
മാടൊക്കും പോര്‍മുലപ്പാലമിതരുചി ഭുജിച്ചാശ്വസിക്കും ദശായാം
ഓടി ക്രീഡിച്ചു വാടീടിന വദനകലാനാഥഘര്‍മ്മാമൃതത്തെ-
ക്കൂടെക്കൂടെത്തുടയ്ക്കും സുകൃതനിധി യശോദാകരം കൈതൊഴുന്നേന്‍!

കവി : വെണ്‍മണി അച്ഛന്‍ നമ്പൂതിരി

ശ്ലോകം 81 : താഡിക്കേണ്ടെന്നു ചൊല്ലി...

ചൊല്ലിയതു്‌ : രാജേഷ്‌ വര്‍മ്മ

താഡിക്കേണ്ടെന്നു ചൊല്ലി, ക്കൊടിയ തടിയുമായ്‌ പ്രാണനിര്യാണകാല-ത്തോടിച്ചാടിക്കൃതാന്തത്തടിയനടിയനെപ്പേടി കാട്ടും ദശായാം
കോടക്കാര്‍മേഘവര്‍ണ്ണം തടവിന വനമാലാവിഭൂഷാഞ്ചിതം മേ
കൂടെക്കാണായ്‌ വരേണം തിരുവുടലരികേ, കൂടല്‍മാണിക്യമേ മേ!

കവി : ഉണ്ണായി വാര്യര്‍

Friday, January 28, 2005

ശ്ലോകം 80 : തേരോടിക്കെ,ക്കടക്കണ്‍മുന...

ചൊല്ലിയതു്‌ : ഹരിദാസ്‌

തേരോടിക്കെ,ക്കടക്കണ്‍മുന കണവനിലര്‍പ്പിച്ചതേയുള്ളു ധീരം
പോരാടിപ്പിക്കുവാന്‍ തന്‍ സ്വജനമഹിതമായ്‌ കണ്ടനേരം സുഭദ്ര;
തേരോടിക്കെക്കിരീടിക്കഖിലപതി മിനക്കെട്ടു വേദാന്ത ചിന്താ-
സാരം ചൊല്ലേണ്ടിവന്നൂ - കമനിയുടെ കടക്കണ്ണു ഗീതയ്ക്കു മീതേ!

വി. കെ. ഗോവിന്ദന്‍ നായരുടെ ഒരു സമസ്യാപൂരണം.

ശ്ലോകം 79 : ദിവ്യം കിഞ്ചന വെള്ളമുണ്ടൊരു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

ദിവ്യം കിഞ്ചന വെള്ളമുണ്ടൊരു മുറിസ്സോമന്‍ കറുപ്പും ഗളേ
കണ്ടാല്‍ നല്ലടയാളമുള്ള കരമുണ്ടെട്ടല്ലഹോ പിന്നെയും
തോലെന്യേ തുണിയില്ല തെല്ലുമരയില്‍ കേളേറ്റുമാനൂരെഴും
പോറ്റീ! നിന്റെ ചരിത്രമദ്ഭുതമഹോ! ഭര്‍ഗ്ഗായ തുഭ്യം നമഃ

കവി : ചങ്ങനാശ്ശേരി രവിവര്‍മ്മത്തമ്പുരാന്‍.

ശ്ലോകം 78 : പ്രശമിതേന്ദ്രിയനായ്‌ രസയന്നു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍

പ്രശമിതേന്ദ്രിയനായ്‌ രസയന്നു കൈ-
വശമണഞ്ഞതു പിന്നെ മഹാരഥന്‍
ദശരഥന്‍ നൃവരപ്രഭു കാത്തുതേ
ഭൃശമവന്‍, ശമവന്‍പുമെഴുന്നവന്‍

കവി : കുണ്ടൂര്‍ നാരായണമേനോന്‍
കൃതി : രഘുവംശം തര്‍ജ്ജമ

ശ്ലോകം 77 : നിഗമകല്‍പതരോര്‍ഗ്ഗളിതം...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി

നിഗമകല്‍പതരോര്‍ഗ്ഗളിതം ഫലം
ശുകമുഖാദമൃതദ്രവസംയുതം
പിബത ഭാഗവതം രസമാലയം
മുഹുരഹോ രസികാഃ ഭുവി ഭാവുകാഃ

(ഭാഗവതത്തിലെ വന്ദനശ്ലോകം)

ശ്ലോകം 76 : മാന്യന്‍മാര്‍ പലരും നിറഞ്ഞ...

ചൊല്ലിയതു്‌ : ഹരിദാസ്‌

മാന്യന്‍മാര്‍ പലരും നിറഞ്ഞ സഭയില്‍ ദുര്‍ബുദ്ധി ദുശ്ശാസനന്‍
‍ചെന്നാദ്രൌപദി ദേവി തന്റെ ചികുരം ചുറ്റിപ്പിടിച്ചങ്ങിനെ
നിന്നീടാതെ വലിച്ചിഴച്ചതു കിടക്കട്ടേ, മഹാ കഷ്ടമ-
ത്തന്വങ്ഗീമണി തന്നുടുപ്പുടവ തന്‍ കൈകൊണ്ടഴിച്ചീലയോ?

കവി : നടുവത്തു്‌ അച്ഛന്‍ നമ്പൂതിരി
കൃതി : ഭഗവദ്ദൂതു്‌ നാടകം

Thursday, January 27, 2005

ശ്ലോകം 75 : കൊത്തിക്കൊത്തി രസിച്ചുകൊള്‍ക...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപുരം

കൊത്തിക്കൊത്തി രസിച്ചുകൊള്‍ക, മതിയാകട്ടേ നിന, ക്കാര്‍ദ്രമെന്‍
ഹൃത്തില്‍ കുത്തിയടിച്ചിറക്കുക കൊടുംകൊ, ക്കെന്തുതാനാകിലും;
മറ്റില്ലാ മമവാഞ്ഛ, യെന്നില്‍ നിലനിന്നാവൂ, തിരിച്ചീ മരം-
കൊത്തിക്കും തണലേ കൊടുത്തരുളുവാന്‍ പറ്റും കരു, ത്തീശ്വരാ...!

കവി: കെ.എന്‍. ദുര്‍ഗ്ഗാദത്തന്‍ ഭട്ടതിരിപ്പാട്‌ (കെ. എന്‍. ഡി)

ശ്ലോകം 74 : ഗദകബളിതമെന്റെ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍

ഗദകബളിതമെന്റെ കര്‍ണ്ണയുഗ്മം
വദനവിഭൂഷണമാത്രമായ്‌ ചമഞ്ഞു
കദനമിതൊഴിവാക്കുകംബികേ, നിന്‍
പദസരസീരുഹദാസനല്ലയോ ഞാന്‍?

കവി: വള്ളത്തോള്‍
കൃതി : ബധിരവിലാപം

ശ്ലോകം 73 : ഗണപതി ഭഗവാനും...

ചൊല്ലിയതു്‌ : രാജേഷ്‌ വര്‍മ്മ

ഗണപതി ഭഗവാനുമബ്ജയോനി-
പ്രണയിനിയാകിയ ദേവി വാണി താനും
ഗുണനിധി ഗുരുനാഥനും സദാ മേ
തുണയരുളീടുക കാവ്യ ബന്ധനാര്‍ത്ഥം.

കവി : കുഞ്ചന്‍ നമ്പ്യാര്‍
കൃതി : ശ്രീകൃഷ്ണചരിതം മണിപ്രവാളം

ശ്ലോകം 72 : അംഭോരുഹ വാടീകുല...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

അംഭോരുഹ വാടീകുല സംഭോഗരസഞ്ജം
ദംഭോളി ധരാദ്യൈരപി സംഭാവിതമൂര്‍ത്തിം
ഗുംഫേത മഹത്ത്വംഹൃദി സന്ധായ വിധാനം
സമ്പൂര്‍ണമുപാസേ ജയ ഭാനോ ഭഗവാനേ

ശ്ലോകം 71 : ആളീടും പ്രേമമോടെ...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപുരം

ആളീടും പ്രേമമോടെ, കടമിഴിമുനകൊണ്ടാഞ്ഞു നീയൊന്നുതല്ലു-
മ്പോളിക്കല്ലും കുലുങ്ങും, മൃദുലഹൃദയനാം ശര്‍വ്വനിങ്ങെന്തുപിന്നെ?
ആളീവാക്കീവിധം കേട്ടളവവളെയുടന്‍ പുഞ്ചിരിക്കൊണ്ടു കേളീ-
നാളീകത്താലടിയ്ക്കും നഗതനയ, ശുഭം നല്‍കണം നാളില്‍ നാളില്‍!

ശ്ലോകം 70 : തായയ്ക്കും താതനും നിന്‍...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി

തായയ്ക്കും താതനും നിന്‍ ജനനകഥയറിഞ്ഞന്നുതൊട്ടേ തുറുങ്കില്‍
ച്ചായാറായീ, യശോദാദികളസുരഭടദ്രോഹഭീയാല്‍ വലഞ്ഞൂ
ആയര്‍പ്പെണ്ണുങ്ങള്‍ വെണ്ണക്കളവിലുമലരമ്പിങ്കലും പമ്പരം പോ-
ലായീ കാര്‍വര്‍ണ, നീയാര്‍ക്കഭയമരുളിയെന്നൊന്നു ചൊല്ലിത്തരാമോ?

കവി : വി. കെ. ഗോവിന്ദന്‍ നായര്‍.
കൃതി : അവില്‍പ്പൊതി.

Wednesday, January 26, 2005

ശ്ലോകം 69 : ജില്ലാദ്ധ്യക്ഷന്റെ ചോദ്യം...

ചൊല്ലിയതു്‌ : ഹരിദാസ്‌

ജില്ലാദ്ധ്യക്ഷന്റെ ചോദ്യം - "ജനകനൃപതി തന്‍ വില്ലെടുത്താരൊടിച്ചാന്‍?";
"അല്ലേ ഞാനല്ല" - വിദ്യാര്‍ത്ഥികളതിഭയമോടുത്തരം ചൊല്ലിയേവം
തെല്ലും കൂസാതെയദ്ധ്യാപകനതിവിനയത്തോടെ "യെന്‍ ക്ലാസിലാരും
വില്ലല്ലീച്ചൂരല്‍ പോലും തൊടുവതിനു തുനിഞ്ഞീടുകി"ല്ലെന്നുരച്ചാന്‍

ശ്ലോകം 68 : വിനതയുടെ വിഷാദം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

വിനതയുടെ വിഷാദം തീര്‍ക്കുവാനായ്‌ ക്ഷണം ത-
ത്തനയനമൃതകുംഭം പണ്ടുപോയ്ക്കൊണ്ടുവന്നു;
ജനകജനനിമാര്‍തന്‍ ദു:ഖമാറ്റീടുവാനി-
ത്തനയരയുതലക്ഷം തദ്ഘടം പേറിടുന്നു.

കവി : ഉള്ളൂര്‍
കൃതി : ഉമാകേരളം

ശ്ലോകം 67 : വിശ്വാധീശ്വര, രൂപ...

ചൊല്ലിയതു്‌ : ഹരിദാസ്‌

വിശ്വാധീശ്വര, രൂപയായിരമെനിക്കീറോട്ടിലെങ്ങാന്‍ കിട-
ന്നാശ്വാസത്തൊടു കിട്ടിയെങ്കി, ലവിടെയ്ക്കേകാമതില്‍പ്പാതി ഞാന്‍

വിശ്വാസം കുറവെങ്കിലോ, തിരുവടിക്കുള്ളോരു പങ്കാദ്യമായ്‌
ഇച്ഛായോഗ്യമെടുത്തു ബാക്കി തരണേ പിന്നെന്തു പേടിക്കുവാന്‍?

Tuesday, January 25, 2005

ശ്ലോകം 66 : തെച്ചിപ്പൂവില്‍പ്പതങ്ഗദ്യുതി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

തെച്ചിപ്പൂവില്‍പ്പതങ്ഗദ്യുതിവിതതിമയേ ചേര്‍ത്തു ശൃംഗാരലക്ഷ്മീ-
മര്‍ച്ചിപ്പാന്‍ മാരഭൂപാലനു ജലധിമണിച്ചാണമേലേണനേത്ര!
വച്ചപ്പാടുണ്ടു പാര്‍ത്താലിതു തുഹിനകരന്‍ കിങ്കരന്‍ തന്‍കരം കൊ-
ണ്ടച്ചച്ചോ! കാണരയ്ക്കിന്നതു നുരനിരയാം ചന്ദനം ചന്ദ്രലേഖേ!

കൃതി : അര്‍ത്ഥാലങ്കാരസംക്ഷേപം

ശ്ലോകം 65 : അഴുക്കിലടി പൂണ്ടതാം...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി

അഴുക്കിലടി പൂണ്ടതാമരിയ താമരേ! സൂര്യനായ്‌
മിഴിക്കുമിമയല്ലി തന്നകമുറന്നതാം തേന്‍കണം,
തിമര്‍ത്തു മുകരുന്നതോ തിമിരഖണ്ഡമാം വണ്ടു, നീ-
യമര്‍ത്തിയ വിഷാദവും വിമലഗന്ധമായ്‌ വാര്‍ന്നുവോ?

കവയിത്രി: ആര്യാംബിക. എസ്‌.വി.

Monday, January 24, 2005

ശ്ലോകം 64 : ഗോവൃന്ദം മേച്ചു വൃന്ദാവനഭുവി...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപുരം

ഗോവൃന്ദം മേച്ചു വൃന്ദാവനഭുവി ഭുവനം മൂന്നിനും മൂലമാകും
ഗോവിന്ദന്‍ പന്തടിച്ചും പലവക കളിയാല്‍ ക്ഷീണനായ്‌ മാറിടുമ്പോള്‍.
ആവിര്‍മോദാലശോകച്ചെറുതളിരുകളാലാശുവീശിത്തലോടി-
ജ്ജീവിപ്പിക്കുന്ന ഗോപീജനനിര, നിരയം നീക്കണം നിത്യവും മേ.

ശ്ലോകം 63 : കളാമലമൃദുസ്വരം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

കളാമലമൃദുസ്വരം ശിശുകുമാരനവ്യക്തമായ്‌
ഗുളാധിക സുമാധുരീ ഭരിതമോതിടും ഗീരിനും
ഗളാഗളിമഹാഹവം കിമപി ചെയ്തു വന്‍തോല്‍വിയില്‍
ജളാശയത ചേര്‍ത്തിടും പടി ലസിപ്പു സത്കാവ്യമേ

കവി : പന്തളം കേരള വര്‍മ

ശ്ലോകം 62 : കാടത്തത്തെ മനസ്സിലിട്ടു...

ചൊല്ലിയതു്‌ : രാജേഷ്‌ വര്‍മ്മ

കാടത്തത്തെ മനസ്സിലിട്ടു കവിയായ്‌ മാറ്റുന്ന വല്‌മീകമു-
ണ്ടോടപ്പുല്‍ക്കുഴലിന്റെ ഗീതയെഴുതിസ്സൂക്ഷിച്ച പൊന്നോലയും
കോടക്കാര്‍നിര കൊണ്ടുവന്ന മനുജാത്മാവിന്റെ കണ്ണീരുമായ്‌
മൂടല്‍മഞ്ഞില്‍ വിരിഞ്ഞു നില്‍ക്കുമിവിടെപ്പൂക്കും വനജ്യോത്സ്നകള്‍.

കവി : വയലാര്‍ രാമവര്‍മ്മ.
കൃതി : സര്‍ഗ്ഗസംഗീതം

ശ്ലോകം 61 : പാടിപ്പാടിയനന്തമാധുരി...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപുരം

പാടിപ്പാടിയനന്തമാധുരിചൊരിഞ്ഞാ, ലോലമെന്‍ ചന്ദന-
ക്കാടിന്‍ ശാദ്വല സാന്ദ്രകാന്തിയിലഴിഞ്ഞാടും കളാലാപിനി.
കൂടിക്കൂടിവരുന്ന രാഗമൊടു ഞാന്‍, നിന്‍ പഞ്ചവര്‍ണക്കിളി-
ക്കൂടിന്‍ വാതിലില്‍ വെയ്ക്കുമിപ്പഴയരിക്കാണിക്ക, കൈക്കൊള്ളുമോ?

Sunday, January 23, 2005

ശ്ലോകം 60 : പുറ്റിന്നുള്‍പ്പാതി ദേഹം മുഴുകി...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍

പുറ്റിന്നുള്‍പ്പാതി ദേഹം മുഴുകി, യൊരരവച്ചട്ട പൂണൂലുമായി-
ച്ചുറ്റിക്കെട്ടിപ്പിണഞ്ഞുള്ളൊരു പഴയ ലതാമണ്ഡലാനദ്ധകണ്ഠന്‍,
പറ്റിത്തോളാര്‍ന്നു കൂട്ടില്‍ കുരുവികള്‍ കുടികൊള്ളും ജടാജൂടമോടേ
കുറ്റിയ്ക്കൊത്തമ്മുനീദ്രന്‍ കതിരവനെതിരായങ്ങു നില്‍ക്കുന്ന ദിക്കില്‍.

കവി : കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍
കൃതി : ശാകുന്തളം തര്‍ജ്ജമ (മണിപ്രവാളശാകുന്തളം)

Saturday, January 22, 2005

ശ്ലോകം 59: എട്ടാണ്ടെത്തിയ തൈരുമെന്റെ...

ചൊല്ലിയതു്‌ : ഹരിദാസ്‌

എട്ടാണ്ടെത്തിയ തൈരു,മെന്റെ ശിവനേ! ചുണ്ണാമ്പു ചോറും, പുഴു-
ക്കൂട്ടം തത്തിടുമുപ്പിലട്ടതുമഹോ കൈപ്പേറുമുപ്പേരിയും
പൊട്ടച്ചക്കയില്‍ മോരൊഴിച്ചു വഷളായ്‌ തീര്‍ത്തോരു കൂട്ടാനുമീ-
മട്ടില്‍ ഭക്ഷണമുണ്ടു ഛര്‍ദ്ദി വരുമാമെര്‍ണ്ണാകുളം ഹോട്ടലില്‍

കവി : ഒറവങ്കര

Friday, January 21, 2005

ശ്ലോകം 58 : മണ്ണില്‍പ്പൊട്ടിവിടര്‍ന്ന പൂ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍

മണ്ണില്‍പ്പൊട്ടിവിടര്‍ന്ന പൂ പുലരിയില്‍ പ്രത്യാശ പൂണ്ടാദരാല്‍
വിണ്ണിന്‍ മുന്തിരിനീര്‍ കുടിക്കുവതിനായ്‌ മേല്‍പോട്ടു നോക്കുന്ന പോല്‍
എണ്ണുന്നോ ഭയഭക്തിപൂര്‍വ്വമനിശം ധ്യാനിക്കുവാന്‍ ശൂന്യമാം
കിണ്ണം പോലിനി വിണ്ണു നിന്നെയദയം മണ്ണില്‍ക്കമിഴ്ത്തും വരെ.

കവി : എം. പി. അപ്പന്‍
കൃതി : ജീവിതോത്സവം (Omar Khayyam-ന്റെ Rubaiyat-ന്റെ തര്‍ജ്ജമ)

Thursday, January 20, 2005

ശ്ലോകം 57 : ചേരുന്നീലാരുമായെന്‍ ശ്രുതി...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി

ചേരുന്നീലാരുമായെന്‍ ശ്രുതി , പിരിമുറുകിപ്പൊട്ടിടുന്നൂ വലിയ്ക്കും-
തോറും, താളം പിഴയ്ക്കുന്നിതു പലകുറിയും കാലുറപ്പീല നില്‍പ്പില്‍
മാരാരേ! ചെണ്ടകൊട്ടിക്കരുതിതുവിധമങ്ങെന്നെയും ശിഷ്യനാ(യാ)ക്കീ-
ട്ടാരാലെന്‍ തെറ്റു തീര്‍ത്താല്‍ ഉലകുമുഴുവനും കേളി കേള്‍പ്പിച്ചിടാം ഞാന്‍!

ശ്ലോകം 56 : എന്തിന്നു ഭാരതധരേ...

ചൊല്ലിയതു്‌ : ഹരിദാസ്‌

എന്തിന്നു ഭാരതധരേ കരയുന്നു? പാര-
തന്ത്ര്യം നിനക്കു വിധികല്‍പിതമാണു തായേ
ചിന്തിക്ക, ജാതിമദിരാന്ധരടിച്ചു തമ്മി-
ലന്തപ്പെടും തനയ,രെന്തിനയേ സ്വരാജ്യം ?

കവി : കുമാരനാശാന്‍

ശ്ലോകം 55 : ചെറ്റഴിഞ്ഞ ചികുരോത്കരാം....

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

ചെറ്റഴിഞ്ഞ ചികുരോത്കരാം ചെറിയ താരകേശകല തോറ്റ തൂ-
നെറ്റിപാടു ചിതറും വിയര്‍പ്പിലൊളിവുറ്റു പറ്റിന ഘനാളകം
ഏറ്റുവാനഭിമുഖേകൃതപ്രതി നവപ്രതോദവലയാമൊരെന്‍-
പുറ്റു കാമപി കൃപാം കിരീടിരഥ രത്നദീപകലികാം ഭജേ

കവി : പൂന്താനം

ശ്ലോകം 54 : ചാലേ മാലിനിയും, മരാളമിഥുനം....

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍

ചാലേ മാലിനിയും, മരാളമിഥുനം മേവും മണല്‍ത്തിട്ടയും,
ചോലയ്ക്കപ്പുറമായ്‌ മൃഗങ്ങള്‍ നിറയും ശൈലേന്ദ്രപാദങ്ങളും,
ചീരം ചാര്‍ത്തിന വൃക്ഷമൊന്നതിനടിയ്ക്കായിട്ടു കാന്തന്റെ മെയ്‌
ചാരി, ക്കൊമ്പിലിടത്തുകണ്ണുരസുമാ മാന്‍പേടയും വേണ്ടതാം.

കവി : ഏ. ആര്‍. രാജരാജവര്‍മ്മ
കൃതി : ശാകുന്തളം തര്‍ജ്ജമ (മലയാളശാകുന്തളം)

ശ്ലോകം 53 : ചെന്താര്‍കാന്തികള്‍ ചിന്തും....

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

ചെന്താര്‍കാന്തികള്‍ ചിന്തുമന്തിസമയച്ചന്തം കലര്‍ന്നും ഭവാന്‍
നീന്തിച്ചെന്നഥ നൃത്തമാടിയമരും ദേവന്റെ തൃക്കൈകളില്‍
ചുറ്റിപ്പറ്റിയവറ്റിലിറ്റുമുതിരം തോരാത്തൊരാനത്തുകില്‍-
ക്കോലം ചാര്‍ത്തണമാടല്‍ വിട്ടുമ രസാല്‍ കണ്ടോട്ടെ നിന്‍ ഭക്തിയെ.
കവി : ഏ. ആര്‍. രാജരാജവര്‍മ്മ
കൃതി : മേഘസന്ദേശം തര്‍ജ്ജമ

ശ്ലോകം 52: തീരാഞ്ഞോ കൊതി, കട്ടവെണ്ണ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി

തീരാഞ്ഞോ കൊതി, കട്ടവെണ്ണ കഴിയെക്കൈ നക്കിയും കന്നുതന്‍
ചാരെപ്പിന്നെയണഞ്ഞു താട തടവിക്കൊഞ്ചിച്ചിരിച്ചങ്ങനെ
ചൌര്യത്തിന്‍ കഥ ചൊല്ലിടുന്ന ഹരിയെ ദ്ദര്‍ശിച്ചു ഹര്‍ഷാശ്രുവായ്‌
ദൂരത്തമ്മ, യടുത്തു നിന്നു പശു, ഞാന്‍ഹൃത്താം തൊഴുത്തിങ്കലും.

കവി : പി. സി. മധുരാജ്‌.

ശ്ലോകം 51 : അല്ലല്ലാ തിരുമേനിയാ,ണിതടിയന്‍...

ചൊല്ലിയതു്‌: ഹരിദാസ്‌

അല്ലല്ലാ തിരുമേനിയാ,ണിതടിയന്‍ വല്ലാതെ ശങ്കിച്ചുപോ-
യല്ലോ, കണ്ട ദിനം മറന്നു, കഴുകിക്കാം കാ,ലിരിക്കാം സുഖം
തെല്ലിക്കാറ്റു രസിക്കുമെങ്കിലടിയന്‍ വീശാം വിയര്‍ക്കുന്നമെ-
യ്യെല്ലാം ചെല്ലമിതാ മുറയ്ക്കൊരു മുറുക്കാവാം കുറെക്കേമമായ്‌

Wednesday, January 19, 2005

ശ്ലോകം 50 : ഹേ പത്മാക്ഷ, ഭവാന്‍ വരാഞ്ഞിതുവരെ...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപുരം

ഹേ പത്മാക്ഷ, ഭവാന്‍ വരാഞ്ഞിതുവരെ ക്ലേശിച്ച സാധ്വിക്കു സ-
ന്താപപ്പെട്ടു പുലര്‍ത്തിടേണമിനിയും മൂവ്വാണ്ടു മുന്നാളിനാല്‍.
ആപത്തിന്നുകടന്നു വൃത്തമധനന്‍ തന്‍ ബ്രഹ്മഹത്യാ മഹാ-
പാപത്തില്‍ ബത പങ്കുകൊണ്ടു പൊഴുതേ, പണ്ടത്തെ മുത്തശ്ശിമാര്‍!

ശ്ലോകം 49 : ശങ്കാഹീനം ശശാങ്കാ...

ചൊല്ലിയതു്‌ : ഹരിദാസ്‌

ശങ്കാഹീനം ശശാങ്കാമലതരയശസാ കേരളോല്‍പന്നഭാഷാ-
വന്‍കാട്ടില്‍ സഞ്ചരിയ്ക്കും സിതമണി ധരണീദേവഹര്യക്ഷവര്യന്‍
ഹുങ്കാരത്തോടെതിര്‍ക്കും കരിവരനിടിലം തച്ചുടയ്ക്കുമ്പൊള്‍ നിന്ദാ-
ഹങ്കാരം പൂണ്ട നീയാമൊരു കുറുനരിയെക്കൂസുമോ കുന്നി പോലും?

കവി : വെണ്‍മണി മഹന്‍

ശ്ലോകം 48 : ആകാശങ്ങളെയണ്ഡരാശികളൊടും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

ആകാശങ്ങളെയണ്ഡരാശികളൊടും ഭക്ഷിക്കുമാകാശമായ്‌
ഈ കാണുന്ന സഹസ്രരശ്മിയെയിരുട്ടാക്കും പ്രഭാസാരമായ്‌
ശോകാശങ്കയെഴാത്ത ശുദ്ധ സുഖവും ദു:ഖീകരിക്കുന്നതാം
ഏകാന്തദ്വയ ശാന്തിഭൂവിനു നമസ്കാരം നമസ്കാരമേ

കവി : കുമാരനാശാന്‍
കൃതി : പ്രരോദനം

ശ്ലോകം 47 : സ്വേദാണ്ഡോത്ഭിജ്ജരായൂത്ഭവതനുപടലീ...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപുരം

സ്വേദാണ്ഡോത്ഭിജ്ജരായൂത്ഭവതനുപടലീ സാഗരദ്വീപശൈല-
വ്യാദീര്‍ണ ബ്രഹ്മഗോളപ്രചുരശതകുലം, നിന്നകത്താകമൂലം.
ആധാരാധാരമമ്മേ തവതനു, ചെറുതല്ലിന്ദ്രജാലം നിനച്ചാ-
ലാധേയാധേയവും മേ, അണുവിലുമയിതേ, നിത്യസാന്നിധ്യമൂലം.

ശ്ലോകം 46: നാദത്താലുലകം ചമച്ചു...

ചൊല്ലിയതു്‌: ഉമേഷ്‌ നായര്‍

നാദത്താലുലകം ചമച്ചു, നിതരാം പാലിച്ചു, കല്‍പാന്തനിര്‍-
ഭേദത്താലുപസംഹരി, ച്ചതിലെഴും ബീജാക്ഷരത്താല്‍ ക്രമാല്‍,
സാദം വി, ട്ടുലകങ്ങള്‍ തീര്‍ത്തരുളലാമീയക്ഷരശ്ലോകസം-
വാദത്തില്‍ ശിവശക്തികള്‍ക്കിയലുമാഹ്ലാദം നമുക്കാശ്രയം!

കവി : വൈലോപ്പിള്ളി
കൃതി : മകരക്കൊയ്ത്തു്‌

ശ്ലോകം 45: പോരാമെങ്കിലൊരാള്‍ക്കുവേണ്ടി...

ചൊല്ലിയതു്‌: ഹരിദാസ്‌

പോരാമെങ്കിലൊരാള്‍ക്കുവേണ്ടി,യപരന്നേകാം നമുക്കുള്ളൊരീ
പാരാവാരമതെന്നപോലെ വിലസും സേനാഗണം തല്‍ക്ഷണം
നേരൊക്കെപ്പറയാം നിരായുധനതായ്‌ നില്‍ക്കുന്നതല്ലാതെ വന്‍
പോരിന്നായുധമേല്‍ക്കയും തൊടുകയും പൊയ്യല്ല ചെയ്യില്ല ഞാന്‍

കവി : നടുവത്ത്‌ അച്ഛന്‍ നമ്പൂതിരി
കൃതി : ഭഗവദ്ദൂത്‌

ശ്ലോകം 44: പ്രേമം മാംസനിബദ്ധമല്ല...

ചൊല്ലിയതു്‌: രാജേഷ്‌ വര്‍മ്മ

'പ്രേമം മാംസനിബദ്ധമല്ല!' കവികള്‍ക്കെന്താണു വയ്യാത്ത, തീ
ലോകം തന്നെ മറിച്ചു വെയ്ക്കുമവരോ സങ്കല്‍പസമ്രാട്ടുകള്‍
പ്രേമം ശുഷ്കവികാരമ,ല്ലതു വെറും വൈക്കോലിനോടാവത-
ല്ലാണെങ്കില്‍ സഹതാപമെന്നതിനു പേര്‍, പ്രേമത്തെ വിട്ടേക്കുക!

കവി : ഏവൂര്‍ പരമേശ്വരന്‍
കൃതി : മോഡേണ്‍ മുക്തകങ്ങള്‍

ശ്ലോകം 43: പ്രാതഃകാലം വരുമ്പോള്‍ത്തവ...

ചൊല്ലിയതു്‌: ശ്രീധരന്‍ കര്‍ത്താ

പ്രാതഃകാലം വരുമ്പോള്‍ത്തവ ചരമ കഥാ സ്മാരകം പോലെ പാടും
ഗീതത്തേക്കൊണ്ട ഘണ്ടാമണി വെളിയിലയച്ചൊരു ഞാനൊറ്റയായി
പ്രേതത്തേപ്പൊലെ മുറ്റത്തണയുകിലൊളിവറ്റോമനക്കാറ്റു പുല്‍കും
കൈതപ്പൂവെന്നെ നോക്കി ത്രപയൊടപഹസിച്ചീടുമേ വാദമില്ല

കവി : വി. സി. ബാലകൃഷ്ണപ്പണിക്കര്‍
കൃതി : ഒരു വിലാപം

ശ്ലോകം 42: പറ്റെക്കീറിപ്പൊളിഞ്ഞോരുടുതുണി...

ചൊല്ലിയതു്‌: ജ്യോതിര്‍മയി

പറ്റെക്കീറിപ്പൊളിഞ്ഞോരുടുതുണിയിലിനിസ്സൂചികുത്തേണ്ടഴിക്കാന്‍
പറ്റില്ലീജീര്‍ണവാസസ്സുയിരിനൊടുരുകിച്ചേര്‍ന്നതാണെന്നു തോന്നും
പെറ്റും കൊന്നും കളിക്കും പ്രകൃതിയുടെ ഹിതത്തിന്നു കുമ്പിട്ടിടാനേ
പറ്റൂ, തോണിക്കകത്തോടിയ പഥിക, ഭവാനെത്ര ലാഭിച്ചു നേരം?

കവി : വി.കെ.ജി.

ശ്ലോകം 41: പാടില്ലാ നീലവണ്ടേ സ്മരനുടെ...

ചൊല്ലിയതു്‌: വാസുദേവന്‍ തൃക്കഴിപുരം

പാടില്ലാ നീലവണ്ടേ സ്മരനുടെ വളര്‍വില്ലിന്റെ ഝങ്കാരനാദം
പാടിപ്പാടിപ്പറന്നെന്‍ പ്രിയയുടെ വദനാംഭോരുഹം ചുറ്റിനില്‍ക്കാന്‍
പേടിച്ചിട്ടല്ല, ഭര്‍തൃപ്രണിഹിതമതിയാണെന്റെ ജീവേശി, എങ്കില്‍-
ക്കൂടി, ക്കാടന്‍, കുരൂപന്‍, കുമതി വിതറുമാവെണ്‍മയില്‍ കന്‍മഷം നീ.

കവി : പ്രേംജി

ശ്ലോകം 40: പാരം പാരാകെ വേണ്ടും പരിചിനു കടലാസ്സാക്കി...

ചൊല്ലിയതു്‌: ഉമേഷ്‌ നായര്‍

പാരം പാരാകെ വേണ്ടും പരിചിനു കടലാസ്സാക്കി, നീരാഴമേറും
പാരാവാരങ്ങളെല്ലാം പരശിവദയിതേ, നന്‍മഷിപ്പാത്രമാക്കി,
പോരാ, നിശ്ശേഷപക്ഷിപ്പരിഷകളുടെയും തൂവലും പൂ, ണ്ടതന്ദ്രന്‍-
മാരായ്‌ ബാണാസുരന്‍മാര്‍ പലരെഴുതുകിലും തീരുമോ നിന്‍ ഗുണങ്ങള്‍?

കവി : വള്ളത്തോള്‍
കവിത : ദേവീസ്തവം

ശ്ലോകം 39: പറഞ്ഞ കാര്യം പശുവും...

ചൊല്ലിയതു്‌: രാജേഷ്‌ വര്‍മ്മ

പറഞ്ഞ കാര്യം പശുവും ഗ്രഹിച്ചിടും
ഹയാദി ഭാരങ്ങളെടുപ്പതില്ലയോ?
പറഞ്ഞിടാതേയുമറിഞ്ഞിടും പുമാന്‍
പരേംഗിതജ്ഞാനമതിന്നു ബുദ്ധി കേള്‍!

കവി: കേ. സി. കേശവപിള്ള
കൃതി: സുഭാഷിതരത്നാകരം

ശ്ലോകം 38: പാരിന്നീരേഴിനെല്ലാറ്റിനുമധിപതിയായ്‌...

ചൊല്ലിയതു്‌: ഹരിദാസ്‌

പാരിന്നീരേഴിനെല്ലാറ്റിനുമധിപതിയായ്‌, സ്വീയ മംഗല്യരൂപം
നേരില്‍ക്കാണിച്ചുകൊണ്ടേ ഗുരുപവനപുരത്തമ്പുമെന്‍ തമ്പുരാനേ,
പൂരിച്ചുള്ളില്‍ തുളുമ്പീടുകിലരിയ ഭവദ്‌ ഭക്തി മര്‍ത്ത്യര്‍ക്കശേഷം
കോരിക്കോരിക്കൊടുപ്പൂ സുമധുരപരമാനന്ദപീയൂഷയൂഷം

കവി : പ്രേംജി
കൃതി : നാല്‍ക്കാലികള്‍

ശ്ലോകം 37: പരമതനുശരീരേ! ത്വാം...

ചൊല്ലിയതു്‌: ഉമേഷ്‌ നായര്‍

പരമതനുശരീരേ! ത്വാം തപിപ്പിച്ചിടുന്നൂ
പരമതനുരജസ്രം മാം ദഹിപ്പിച്ചിടുന്നൂ
പരവശത ദിനത്താലമ്പിളിക്കെത്രയുണ്ടോ
പരഭൃതമൊഴി! പാര്‍ത്താലാമ്പലിന്നത്രയില്ല.

കവി : കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍
കൃതി : മണിപ്രവാളശാകുന്തളം

ശ്ലോകം 36: പരോപകാരായ ഫലന്തി വൃക്ഷാഃ

ചൊല്ലിയതു്‌: രാജേഷ്‌ വര്‍മ്മ

പരോപകാരായ ഫലന്തി വൃക്ഷാഃ
പരോപകാരായ വഹന്തി നദ്യഃ
പരോപകാരായ ദുഹന്തി ഗാവഃ
പരോപകാരാര്‍ത്ഥമിദം ശരീരം

ശ്ലോകം 35: പെയ്യും പീയൂഷമോലും കൃതികള്‍...

ചൊല്ലിയതു്‌: ഹരിദാസ്‌

പെയ്യും പീയൂഷമോലും കൃതികളൊരു ഞൊടിക്കുള്ളു ലക്ഷോപലക്ഷം
തയ്യാറാക്കുന്ന നാക്കുള്ളൊരു കവികളിലെന്‍ നാമമൊന്നാമതാകാന്‍
‍പയ്യെപ്പൂര്‍ണ്ണാനുകമ്പാമൃതമിടകലരും തൃക്കടക്കണ്ണെടുത്തൊ-
ന്നിയ്യുള്ളോനില്‍ പ്രയോഗിക്കുക പരമശിവന്‍ തന്റെ പുണ്യത്തിടമ്പേ!

കവി: ശീവൊള്ളി

ശ്ലോകം 34: പുരനാരികളെപ്പുണര്‍ന്നവന്‍...

ചൊല്ലിയതു്‌: രാജേഷ്‌ വര്‍മ്മ

പുരനാരികളെപ്പുണര്‍ന്നവന്‍,
പരദാരങ്ങളെയാസ്വദിച്ചവന്‍,
പരപീഡനമാത്മലീലയായ്‌
പരിശീലിച്ച പരസ്വഹാരി ഞാന്‍

കവി: ബാലചന്ദ്രന്‍ ചുള്ളിക്കാടു്‌
കവിത: മാനസാന്തരം

ശ്ലോകം 33: പാതിക്കെട്ടു കൊതിച്ചു ഞാന്‍ പലതരം...

ചൊല്ലിയതു്‌: ഉമേഷ്‌ നായര്‍

‍പാതിക്കെട്ടു കൊതിച്ചു ഞാന്‍ പലതരം തല്‍പ്പാതിയില്‍പ്പാതിയില്‍-
പ്പാതിത്വത്തൊടു പാതിയാടി പലതും പാഹീതി മുന്‍പായഹോ!
പാതിച്ചോര്‍നടയാള്‍ക്കു പാതി നയനം പോലും വിടര്‍ന്നീല, യി-
പ്പാരുഷ്യത്തൊടു പാതിവിന്ദശരനും പാതിപ്പെടുത്തുന്നു മാം!

കവി: കൊടുങ്ങല്ലൂര്‍ വിദ്വാന്‍ ഇളയതമ്പുരാന്‍

ശ്ലോകം 32: പാരാവാരമതിങ്കലുള്ള തിരപോല്‍...

ചൊല്ലിയതു്‌: വിശ്വപ്രഭ

പാരാവാരമതിങ്കലുള്ള തിരപോല്‍ വാരിച്ചൊരിഞ്ഞേറ്റവും
നേരമ്പോക്കുകളാര്‍ന്ന പദ്യനിരകൊണ്ടീരേഴു ലോകത്തിലും
പാരം കീര്‍ത്തി നിറച്ചിടുന്ന ധരണീദേവാഗ്രഗണ്യാ ! ഭവാന്‍
‍പാരാതങ്ങു ചമച്ച രാജചരിതശ്ലോകങ്ങളും കണ്ടു ഞാന്‍.

കവി : ഏറ്റുമാനൂര്‍ തിരുവമ്പാടി കൊച്ചുനമ്പൂരി

ശ്ലോകം 31 : പാലിയ്ക്കാനായ്‌ ഭുവനമഖിലം...

ചൊല്ലിയതു്‌: രാജേഷ്‌ വര്‍മ്മ

പാലിയ്ക്കാനായ്‌ ഭുവനമഖിലം ഭൂതലേ ജാതനായ-
ക്കാലിക്കൂട്ടം കലിതകുതുകം കാത്ത കണ്ണന്നു ഭക്ത്യാ
പീലിക്കോലൊന്നടിമലരില്‍ നീ കാഴ്ചയായ്‌ വെച്ചിടേണം
മൌലിക്കെട്ടില്‍ത്തിരുകുമതിനെത്തീര്‍ച്ചയായ്‌ ഭക്തദാസന്‍

കവി: കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍
കാവ്യം: മയൂരസന്ദേശം

ശ്ലോകം 30 : പേര്‍ കാളും കവിമല്ലരെ...

ചൊല്ലിയതു്‌: ജ്യോതിര്‍മയി

പേര്‍ കാളും കവിമല്ലരെ പ്രതിമയാല്‍ ഛായാപടത്താല്‍ വൃഥാ
ലോകം സ്മാരകമേര്‍പ്പെടുത്തിയഭിനന്ദിക്കുന്നതായ്‌ കാണ്‍മു നാം;
പോകുന്നീലതുകാണുവാന്‍ സഹൃദയന്‍മാരും, നമുക്കക്ഷര-
ശ്ലോകത്തില്‍ സ്മരണീയര്‍ തന്‍ കൃതികളെച്ചൊല്ലാ, മതല്ലേ സുഖം?

കവി: വി കെ.ജി??

ശ്ലോകം 29 : പയ്യീച്ച പൂച്ച പുലി...

ചൊല്ലിയതു്‌: ഹരിദാസ്‌

പയ്യീച്ച പൂച്ച പുലി വണ്ടെലി ഞണ്ടു പച്ച-
പ്പയ്യെന്നു തൊട്ടു പലമാതിരിയായ ജന്‍മം
പയ്യെക്കഴിഞ്ഞു പുനരിപ്പുരുഷാകൃതിത്വം
കയ്യില്‍ കിടച്ചതു കളഞ്ഞു കുളിച്ചിടല്ലേ!

കവി: ശീവൊള്ളി

ശ്ലോകം 28 : പാലാഴിത്തിരമാല നാലുപുറവും...

ചൊല്ലിയതു്‌: ജ്യോതിര്‍മയി

പാലാഴിത്തിരമാല നാലുപുറവും തട്ടിക്കുലുക്കുമ്പൊഴും
വേലപ്പെണ്ണടിരണ്ടുമാത്തകുതുകം മെല്ലെത്തലോടുമ്പൊഴും
പാലിക്കാനമരര്‍ഷിമാര്‍ സ്തുതികഥാഗീതം പൊഴിക്കുമ്പൊഴും
ചേലില്‍ ചാഞ്ഞുകിടന്നുറങ്ങുമുടയോനേകട്ടെയുത്തേജനം!

കവി: വി.കെ.ഗോവിന്ദന്‍ നായര്‍

ശ്ലോകം 27 : പാടത്തുംകര നീളെ നീലനിറമായ്‌...

ചൊല്ലിയതു്‌: രാജേഷ്‌ വര്‍മ്മ

പാടത്തുംകര നീളെ നീലനിറമായ്‌ വേലിയ്ക്കൊരാഘോഷമാ-
യാടി,ത്തൂങ്ങി,യല,ഞ്ഞുലഞ്ഞു സുകൃതം കൈക്കൊണ്ടിരിയ്ക്കും വിധൌ
പാരാതെ വരികെന്റെ കയ്യിലധുനാ പീയൂഷ ഡംഭത്തെയും
ഭേദിച്ചന്‍പൊടു കയ്പവല്ലി തരസാ പെറ്റുള്ള പൈതങ്ങളേ!

കവി : ചേലപ്പറമ്പു നമ്പൂതിരി

ശ്ലോകം 26 : പത്രം വിസ്തൃതമത്ര...

ചൊല്ലിയതു്‌: ഹരിദാസ്‌

പത്രം വിസ്തൃതമത്ര തുമ്പമലര്‍ തോറ്റോടീടിനോരന്നവും
പുത്തന്‍ നെയ്‌ കനിയെപ്പഴുത്ത പഴവും കാളിപ്പഴം കാളനും
പത്തഞ്ഞൂറുകറിയ്ക്കുദാസ്യമിയലും നാരങ്ങയും മാങ്ങയും
നിത്യം ചെമ്പകനാട്ടിലഷ്ടി തയിര്‍മോര്‍ തട്ടാതെ കിട്ടും ശുഭം

കവി: കുഞ്ചന്‍ നമ്പ്യാര്‍

ശ്ലോകം 25 : പൂമെത്തേലെഴുനേറ്റിരുന്നു...

ചൊല്ലിയതു്‌: ഉമേഷ്‌ നായര്‍

‍പൂമെത്തേലെഴുനേറ്റിരുന്നു 'ദയിതേ, പോകുന്നു ഞാ'നെന്നു കേ-
ട്ടോമല്‍ക്കണ്ണിണനീരണിഞ്ഞ വദനപ്പൂവോടു ഗാഢം തദാ
പൂമേനിത്തളിരൊന്നു ചേര്‍'ത്തഹമിനിക്കാണുന്നതെ'ന്നെന്നക-
പ്പൂമാലോടളിവേണി ചൊന്ന മധുരച്ചൊല്ലിന്നു കൊല്ലുന്നു മാം.

കവി : പൂന്തോട്ടത്തു നമ്പൂതിരി

ശ്ലോകം 24 : പിതാമഹനിതംബിനീ...

ചൊല്ലിയതു്‌: ശ്രീധരന്‍ കര്‍ത്താ

പിതാമഹനിതംബിനീനഖരഘട്ടനോദ്യത്സ്വരാ-
ഞ്ചിതാമലവിപഞ്ചികയ്ക്കുടയ ഗീതസമ്പത്തിനും
പ്രതാപനില കേവലം ബത നിലച്ചിടും മട്ടിലായ്‌
ധ്രുതാദരമുദാരയാം സുകവിസൂക്തി രാജിപ്പുതേ

കവി : പന്തളം കേരളവര്‍മ്മ

ശ്ലോകം 23 : പരമപുരുഷശയ്യേ...

ചൊല്ലിയതു്‌: ഉമേഷ്‌ നായര്‍

‍പരമപുരുഷശയ്യേ! ഭാരതക്ഷോണിമൌലേ!
പരശുജയപതാകേ! പത്മജാനൃത്തശാലേ!
പരമിവനു സഹായം പാരിലാരുള്ളു? നീയേ
പരവശതയകറ്റിപ്പാലനം ചെയ്ക തായേ!

കവി : ഉള്ളൂര്‍
‍കാവ്യം : ഉമാകേരളം

Tuesday, January 18, 2005

ശ്ലോകം 22 : പിറവാര്‍ന്ന മുതല്‍ക്കു

ചൊല്ലിയത്‌ : രാജേഷ്‌ വര്‍മ്മ

പിറവാര്‍ന്ന മുതല്‍ക്കു ശാഠ്യമെന്തെ-
ന്നറിയാത്തോരുരചെയ്‌വതപ്രമാണം
പരവഞ്ചന വിദ്യയായ്‌ പഠിയ്ക്കും
നരരോതും മൊഴിയേ യഥാര്‍ത്ഥമാവൂ.

കവി : ആറ്റൂര്‍ കൃഷ്ണപ്പിഷാരടി
കൃതി : കേരളശാകുന്തളം

ശ്ലോകം 21 : പുരികുഴല്‍ നികരത്തില്

‍ചൊല്ലിയത്‌ : ശ്രീധരന്‍ കര്‍ത്താ

പുരികുഴല്‍ നികരത്തില്‍പ്പൂനിലാവിന്റെ വിത്തും
പുരികലതയിലോമല്‍ കാമസാമ്രാജ്യസത്തും
പരിചിനൊടുധരിക്കും പര്‍വതാധീശനുള്ള-
പ്പരമ സുകൃത വേളിക്കെപ്പൊഴും കൂപ്പിടുന്നേന്

‍കവി : ലക്ഷ്മീപുരത്തു രവിവര്‍മ

ശ്ലോകം 20 : പണ്ടാവടക്കെച്ചിറയൊന്നു...

ചൊല്ലിയത്‌ : വാസുദേവന്‍ തൃക്കഴിപുരം

പണ്ടാവടക്കെച്ചിറയൊന്നു ചെന്നു
കണ്ടാല്‍ കുളിച്ചീടണമെന്നു തോന്നും!
പണ്ടാറമാം വാഴ്ചയിലിന്നതൊന്നു
കണ്ടാല്‍ കുളിച്ചീടണമെന്നു തോന്നും!

ശ്ലോകം 19 : ഒരുണ്ണിയെക്കണ്ടു...

ചൊല്ലിയത്‌ : ജ്യോതിര്‍മയി

ഒരുണ്ണിയെക്കണ്ടു രമിച്ചുകൊള്‍വാന്‍
ഒരീശ്വരാനുഗ്രഹമില്ലെനിക്കും
പുരത്തില്‍ മേവുന്ന ജനത്തില്‍ വെച്ചി-
ട്ടൊരുത്തനെ ക്കൂറു നിനക്കുമില്ല!!

കവി : കുഞ്ചന്‍ നമ്പ്യാര്‍
കൃതി: ശ്രീകൃഷ്ണചരിതം മണിപ്രവാളം.

ശ്ലോകം 18 : എങ്ങോനിന്നെത്തി,യിമ്മട്ടിവിടെ...

ചൊല്ലിയത്‌ : രാജേഷ്‌ വര്‍മ്മ

എങ്ങോനിന്നെത്തി,യിമ്മട്ടിവിടെയൊരുവിധം ചൊല്ലിയാടിക്കഴിഞ്ഞാ-
ലെങ്ങോ പോകേണ്ട ജീവന്നരനിമിഷമനങ്ങാതിരിക്കാവതല്ല.
ഒന്നും വേണ്ടെന്നു വെയ്ക്കുന്നവനൊരു മഠയന്‍, വിശ്രമം ഭോഷ്ക്കുമാത്രം
വന്നും പോയും നടക്കും വികൃതികളവസാനിച്ചിടും നാള്‍ വരേയ്ക്കും!

കവി : എം. എന്‍. പാലൂര്
‍കവിത : കല്യാണക്കാഴ്ച

ശ്ലോകം 17 : ചൊല്ലൂ രാപ്പകല്‍ കൂമ്പിയും...

ചൊല്ലിയത്‌ : വിശ്വപ്രഭ

ചൊല്ലൂ രാപ്പകല്‍ കൂമ്പിയും വിരികയും ചെയ്യുന്നതെന്തെന്നു താന്‍
‍ചൊല്ലുമ്പോളതിനിന്നതെന്നു പറവാനോര്‍ക്കും കിടാങ്ങള്‍ക്കഹോ
എല്ലാര്‍ക്കും സഹസൈവ തോന്നിയൊരുമിച്ചെല്ലാരുമായ്‌ചൊല്ലിനാ-
രംഭോജം ജലജം പയോജമുദജം പാഥോജമെന്നേകദാ!

കവി : പൂന്താനം
കൃതി : ശ്രീകൃഷ്ണ കര്‍ണ്ണാമൃതം

ശ്ലോകം 16 : ഈയമ്പെയ്തതു തൈരുകൂട്ടി...

ചൊല്ലിയത്‌ : വാസുദേവന്‍ തൃക്കഴിപുരം

ഈയമ്പെയ്തതു തൈരുകൂട്ടിയുരുളച്ചോറിന്‍ തഴമ്പേപെടും
കൈയ, ല്ലുണ്ടൊരു സവ്യസാചി പിറകില്‍ തേര്‍ത്തട്ടിലായിദ്ദൃഢം,
ചായം തേച്ച ശിഖണ്ഡിമാരുടെ മുളംകോലിന്‍ കണക്കിക്കണ-
ക്കായം കൂടിയ ബാണമെയ്തു വിടുവാനാമോ കിണഞ്ഞീടിലും.

ശ്ലോകം 15 : എന്നെബ്ഭൂമിയിലെന്തിനിങ്ങനെ...

ചൊല്ലിയത്‌ : ഉമേഷ്‌ നായര്‍

എന്നെബ്ഭൂമിയിലെന്തിനിങ്ങനെ വൃഥാ തള്ളീട്ടു, ഞാന്‍ പോയിടും
പന്ഥാവില്‍ കുഴികുത്തി, മുള്ളുകള്‍ വിത, ച്ചോടിച്ചിടുന്നൂ ഭവാന്‍?
ഇന്നെന്‍ കാലിടറി, പ്പതിച്ചു കുഴിയില്‍, മുള്ളേറ്റു രക്തം വമി-
ച്ചെന്നാ, ലായതുമെന്റെ പാപഫലമാണെന്നോതുമോ ദൈവമേ?

കവി : ഉമേഷ്‌ നായര്‍
(Omar Khayyam-ന്റെ ഒരു ചതുഷ്പദിയുടെ പരിഭാഷ.)

ശ്ലോകം 14 : ഇന്നാടെല്ലാം വിളര്‍പ്പിച്ചിടുമൃതു...

ചൊല്ലിയത്‌ : ജ്യോതിര്‍മയി

ഇന്നാടെല്ലാം വിളര്‍പ്പിച്ചിടുമൃതു, വിതുപോയ്‌ വല്ലപാടും വസന്തം
വന്നാല്‍ ഞാനിങ്ങു മാനത്തൊരു മണിരുചിരപ്പച്ചമേലാപ്പു കെട്ടും
എന്നാവാം കൂലവൃക്ഷത്തിനു നിനവ്‌, സരിത്തിന്റെ വന്‍നീരൊഴുക്ക-
ന്നന്നായ്‌, തന്‍ മൂലമണ്ണാസകലമപഹരിക്കുന്നതാരെന്തറിഞ്ഞൂ!!

ശ്ലോകം 13 : നഞ്ഞാളും കാളിയന്‍ തന്‍...

ചൊല്ലിയത്‌ : ഹരിദാസ്‌

നഞ്ഞാളും കാളിയന്‍ തന്‍ തലയിലുമതുപോലക്കുറൂരമ്മയാകും
കുഞ്ഞാത്തോല്‍ പാലുകാച്ചും കരികലമതുതന്നുള്ളിലും തുള്ളിയോനേ
ഇഞ്ഞാനെന്നുള്ളഭാവക്കറയധികതരം പൂണ്ടുമാലാണ്ടുപോമെന്‍
‍നെഞ്ഞാം രംഗത്തു തങ്കത്തളകളിളകി നീ നിത്യവും നൃത്തമാടൂ

കവി: പ്രേംജി
കൃതി : നാല്‍ക്കാലികള്‍

ശ്ലോകം 12 : താരാ മാലാ വിരാജത്‌...

ചൊല്ലിയത്‌ : ശ്രീധരന്‍ കര്‍ത്താ

താരാ മാലാ വിരാജദ്‌ ഗഗന ഘനകചേ! യാമിനീ കാമിനീ നീ-
യാരാലെത്തുന്ന നേരം വിധുമുഖി വികസിക്കുന്നിതുള്‍ക്കൈരവം മേ
നേരാം സൌന്ദര്യ സാരം സ്ഫുടതരമറിയിക്കുന്ന നിന്‍ സംഗമത്താ-
ലാരാജിപ്പൂ പ്രശാന്തപ്രക്രുതി, സുകൃതികള്‍ക്കുത്സവം ത്വത്‌ സമക്ഷം

കവി : പി. ശങ്കരന്‍ നമ്പ്യാര്‍

ശ്ലോകം 11 : ഭൂലോകം ശൂന്യമായീ...

ചൊല്ലിയത്‌ : ഉമേഷ്‌ നായര്‍

‍ഭൂലോകം ശൂന്യമായീ, ഹൃദയമൊരു തമോമണ്ഡലം പോലെയായീ,
ത്രൈലോക്യത്തിന്റെ സൃഷ്ടിസ്ഥിതിലയകരനാം മൂര്‍ത്തിയും ശത്രുവായി
താലോലിക്കേണ്ടുമെന്‍ കുട്ടികളിരുവരരുമെന്‍ രണ്ടു തോളത്തുമായീ
പാലോലും വാണി മത്പ്രേയസിയിവനെ വെടിഞ്ഞീശ്വരോ രക്ഷ രക്ഷ!

കവി: ഒടുവില്‍ കുഞ്ഞിക്കൃഷ്ണമേനോന്‍

ശ്ലോകം 10 : തേവാരിപ്പാനിരിപ്പാന്‍...

ചൊല്ലിയത്‌ : വിശ്വപ്രഭ

തേവാരിപ്പാനിരിപ്പാന്‍ തുനിയുമളവി'ലത്തേവര്‍ ഞാ'നെന്നു ചൊല്ലി-
പ്പൂവെല്ലാം ചൂടുമപ്പോ'ളരുതയി മകനേ! യെന്തി'തെന്നാളെശോദാ
ഭൂഭാരം തീര്‍പ്പതിന്നായ്‌ മഹിയിലവതരിച്ചോരു സച്ചിത്സ്വരൂപം
വാ പാടിപ്പാരമോര്‍ത്തീടിന സുകൃതിനിമാര്‍ക്കമ്മമാര്‍ക്കേ തൊഴുന്നേന്‍!

കവി : പൂന്താനം
കൃതി : ശ്രീകൃഷ്ണകര്‍ണ്ണാമൃതം

ശ്ലോകം 9 : ഹുങ്കാളുന്ന തിമിംഗിലങ്ങള്‍...

ചൊല്ലിയത്‌ : വാസുദേവന്‍ തൃക്കഴിപുരം

ഹുങ്കാളുന്ന തിമിംഗിലങ്ങള്‍ തലകാണിക്കെ, ത്തിരിഞ്ഞോടുവോ-
രെന്‍ കൈവര്‍ത്തക, ചെയ്‌വതെന്തു ചെറുമീന്‍ വര്‍ഗ്ഗത്തൊടിന്നക്രമം?
തന്‍ കയ്യൂക്കിലഹങ്കരിച്ചടിപിടിക്കങ്ങാടിയില്‍ ചെന്നു തോ-
റ്റങ്കത്തിന്നുടനമ്മയോടണയുമാ വീരന്‍ ഭവാന്‍ തന്നെയൊ?

ശ്ലോകം 8 : ചന്തമേറിയ പൂവിലും...

ചൊല്ലിയത്‌: ജ്യോതിര്‍മയി

ചന്തമേറിയ പൂവിലും ശബളാഭമാം ശലഭത്തിലും
സന്തതം കരതാരിയന്നൊരു ചിത്രചാതുരി കാട്ടിയും
ഹന്ത ചാരു കടാക്ഷമാലകളര്‍ക്കരശ്മിയില്‍ നീട്ടിയും
ചിന്തയാം മണിമന്ദിരത്തില്‍ വിളങ്ങുമീശനെ വാഴ്ത്തുവിന്‍

കവി : കുമാരനാശാന്‍

ശ്ലോകം 7 : നീലക്കാര്‍ കൂന്തലോടും...

ചൊല്ലിയത്‌: ഹരിദാസ്‌

നീലക്കാര്‍ കൂന്തലോടും നിടിലമതില്‍ വിളങ്ങുന്ന നല്‍ ഗോപിയോടും
ബാലാദിത്യപ്രകാശത്തൊടുമതിമൃദുവാം പുഞ്ചിരിക്കൊഞ്ചലോടും
ചേലേറും ചേലയോടും കരമതില്‍ വിലസും ശംഖ ചക്രാദിയോടും
കോലും കൃഷ്ണസ്വരൂപം കുരുസഭയിലലങ്കാരമായിബ്ഭവിച്ചു

കവി : നടുവത്ത്‌ അച്ഛന്‍ നമ്പൂതിരി
കൃതി: ഭഗവദ്ദൂത്‌

ശ്ലോകം 6 : ഗോപാലനെന്നോര്‍ത്തു...

ചൊല്ലിയത്‌: വിശ്വപ്രഭ

ഗോപാലനെന്നോര്‍ത്തു മുകുന്ദ! കേള്‍ക്ക
ഞാന്‍ പാലു മോഹിച്ചു ഭജിച്ചു നിന്നെ
നീയോ മിടുക്കന്‍ പുനരിങ്ങു മേലാല്
‍തായാര്‍മുലപ്പാലുമലഭ്യമാക്കി

കവി: ഏ. ആര്‍. രാജരാജവര്‍മ്മ

ശ്ലോകം 5 : വീണാവാദിനിയായി വാണി...

ചൊല്ലിയത്‌: ഉമേഷ്‌ നായര്‍

‍വീണാവാദിനിയായി വാണി, മഘവാവോടക്കുഴല്‍ക്കാരനായ്‌,
വാണീപന്‍ കരതാളമിട്ടു, രമയോ ഗാനങ്ങളോതീടിനാള്‍,
ഗോവിന്ദന്‍ സുമൃദംഗവാദകനു, മീ മട്ടില്‍ പ്രദോഷത്തിലാ
ദേവന്‍മാര്‍ പരമേശനെത്തൊഴുതിടാനൊന്നിച്ചു നില്‍പ്പായഹോ!

കവി : ഉമേഷ്‌ നായര്‍
(കഴിഞ്ഞ ശ്ലോകത്തിന്റെ പരിഭാഷ)

ശ്ലോകം 4 : വാഗ്ദേവീ ധൃതവല്ലകീ...

ചൊല്ലിയത്‌: രാജേഷ്‌ വര്‍മ്മ

വാഗ്ദേവീ ധൃതവല്ലകീ, ശതമഖോ വേണും ദധത്‌, പദ്മജ-
സ്താളോന്നിദ്രകരോ, രമാ ഭഗവതീ ഗേയപ്രയോഗാന്വിതാ,
വിഷ്ണുഃ സാന്ദ്രമൃദംഗവാദനപടുര്‍, ദ്ദേവാ: സമന്താസ്ഥിതാഃ
സേവന്തേ തമനു പ്രദോഷസമയേ ദേവം മൃഡാനീപതിം

ശ്ലോകം 3 : കേയൂരാണി ന ഭൂഷയന്തി...

ചൊല്ലിയത്‌ : ഹരിദാസ്‌

കേയൂരാണി ന ഭൂഷയന്തി പുരുഷം ഹാരാ ന ചന്ദ്രോജ്വലാ
ന സ്നാനം ന വിലേപനം ന കുസുമം നാലംകൃതാ മൂര്‍ദ്ധജാഃ,
വാണ്യേകാ സമലംകരോതി പുരുഷം യാ സംസ്കൃതാ ധാര്യതേ
ക്ഷീയന്തേ ഖലു ഭൂഷണാനി സതതം വാഗ്ഭൂഷണം ഭൂഷണം

കവി : ഭര്‍ത്തൃഹരി
കൃതി : നീതിശതകം

ശ്ലോകം 2 : ചേണുറ്റീടും ചതുസ്സാഗര...

ചൊല്ലിയത്‌: ശ്രീധരന്‍ കര്‍ത്താ

ചേണുറ്റീടും ചതുസ്സാഗര സലിലനറും പട്ടുടുത്തോരു ബാല-
ക്ഷോണിപ്പെണ്ണിന്നു മാരക്ഷിതിരമണനണിഞ്ഞോരു മാണിക്കമാലേ,
കാണിക്കാലം കടക്കണ്‍ കലയ മയി മുദാ മന്‍മനക്കാമ്പശേഷം
കാണിക്കാ വെച്ചിതല്ലോ മലരടിതൊഴുതേന്‍ മാരചിന്താമണീ ഞാന്‍

ശ്ലോകം 1. അമ്പത്തൊന്നക്ഷരാളീ....

ചൊല്ലിയത്‌: ഉമേഷ്‌ നായര്‍

അമ്പത്തൊന്നക്ഷരാളീകലിതതനുലതേ! വേദമാകുന്ന ശാഖി-
ക്കൊമ്പത്തന്‍പോടു പൂക്കും കുസുമതതിയിലേന്തുന്ന പൂന്തേന്‍കുഴമ്പേ!ചെമ്പൊല്‍ത്താര്‍ബാണഡംഭപ്രശമനസുകൃതോപാത്തസൌഭാഗ്യലക്ഷ്മീ-
സമ്പത്തേ! കുമ്പിടുന്നേന്‍ കഴലിണ വലയാധീശ്വരീ വിശ്വനാഥേ!

കവി : മഴമംഗലം നമ്പൂതിരി
കൃതി : ഭാഷാനൈഷധചമ്പു

അക്ഷരശ്ലോകസദസ്സിലേക്കു സ്വാഗതം!

അക്ഷരശ്ലോകസദസ്സിലേക്കു സ്വാഗതം!

2004 ഡിസംബര്‍ മുതല്‍ സജീവമായി നടന്നുവരുന്ന അക്ഷരശ്ലോകം യാഹൂ ഗ്രൂപ്പില്‍ ഉദ്ധരിക്കപ്പെടുന്ന ശ്ലോകങ്ങളുടെ സമാഹാരം ഇവിടെ കാണാം.

ഗ്രൂപ്പിന്റെ മൊത്തം സംവാദങ്ങളും ഇവിടെ ഉണ്ടാവില്ല. തത്ക്കാലം അംഗങ്ങള്‍ പങ്കെടുക്കുന്ന അക്ഷരശ്ലോകസദസ്സു മാത്രമേ ഇവിടെ ഉള്‍ക്കൊള്ളിച്ചിട്ടുള്ളൂ.

ഇതിലെ ശ്ലോകങ്ങളെപ്പറ്റിയുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ Comments വഴി അറിയിക്കുക. മലയാളം യൂണിക്കോഡില്‍ ശ്ലോകങ്ങള്‍ പോസ്റ്റുചെയ്യുകയുമാവാം. അക്ഷരശ്ലോകസദസ്സില്‍ പങ്കെടുക്കണമെങ്കില്‍ ഗ്രൂപ്പില്‍ (http://groups.yahoo.com/group/aksharaslokam/) ചേരുക.

Monday, January 17, 2005

How to read this blog

You will need the following to read the contents of this blog:

  • A unicode font for Malayalam: If you don't have one, check http://anjali.port5.com/, the "Anjali" unicode font from Kevin and Siji ( http://spaces.msn.com/members/thulasi/)
  • Proper setup to read Malayalam unicode on your computer:
  • Of course, you should know how to read Malayalam ;-)

    All subsequent posts should be in Malayalam unicode. For posting, you can use a variety of tools, including
  1. The Unicode converter offered by Cibu Johny's ( http://www.blogger.com/profile/1246232) varamozhi package. (I use it!)
  2. Minscript keyboard (See http://anjali.port5.com).


Please read the next post for the details about the purpose and content of this blog.